Tuesday 9 April, 2013

"പുതുമഴത്തുള്ളികളു"ടെ "Evidence" തേടി

"പുതുമഴത്തുള്ളികളു"ടെ "Evidence" കണ്ടു പിടിക്കുന്നതിനു മുമ്പ് ആ ചിത്രത്തിന്റെ സംവിധായകനും, നടനുമായ "രാഘവനെ"-ക്കുറിച്ച് ഒരു നിരീക്ഷണം നടത്തേണ്ടിയിരിക്കുന്നു.

നായക ദാരിദ്ര്യം അനുഭവപ്പെട്ടിരുന്ന മലയാള സിനിമയില്‍ (50-60 കളില്‍ സത്യന്‍, നസീര്‍, മധു ഇവര്‍ മാത്രമായിരുന്നല്ലോ മുന്നണി നായകന്മാര്‍) 60-തിന്റെ അവസാനത്തോടെ തനി മലയാളിത്തവും, സൗമ്യ പൌരുഷ ലക്ഷണവും, "റൊമാന്റിക്‌ ചിത്രങ്ങള്‍"ക്ക് പറ്റിയ അംഗ ലാവണ്യവുമൊത്ത എന്നാല്‍ പരിഷ്കൃതനുമായ ഒരു നടന്‍ രംഗപ്രവേശം ചെയ്തു - അതാണ്‌ "രാഘവന്‍".  ഈ സ്വഭാവ വിശേഷതകളുള്ള രാഘവനെ കേന്ദ്ര കഥാപാത്രമാക്കിയോ, നായകനാക്കിയോ കൊണ്ടുള്ള "Mills & Boons" ചിത്രങ്ങള്‍ വരേണ്ടതായിരുന്നു. അത്തരം കഥാപാത്രങ്ങള്‍ രാഘവനെ തേടി എത്തിയില്ല എന്ന് മാത്രമല്ല, അവയൊക്കെ അന്നും നിത്യഹരിത നായകനെയും, മധുവിനെയും തേടിയായിരുന്നു പോയിരുന്നത്. രാഘവനെ തേടിയെത്തിയ കഥാപാത്രങ്ങളോ, നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലെ നായകനോ, അച്ഛനമ്മമാരെ എതിര്‍ക്കാന്‍ കഴിയാത്ത നിസ്സഹായനായ കഥാപാത്രമോ, അവശ കാമുകന്റെ കഥാപാത്രങ്ങളോ ആയിരുന്നു.  അങ്ങനെ സംഭവിക്കാന്‍ വഴിയൊരുക്കിയത് രാഘവന്‍ ആദ്യ കാലങ്ങളില്‍ ചെയ്ത കഥാപാത്രങ്ങള്‍ തന്നെയായിരുന്നു.  അഭയം, ചായം, ചെമ്പരത്തി എന്നീ ചിത്രങ്ങളെ ഉദാഹരണമായി പറയാം. ഈ ചിത്രങ്ങളെല്ലാം തനിക്കൊരു വഴിത്തിരിവായിരിക്കും എന്ന് രാഘവന്‍ പ്രതീക്ഷിച്ചിരിക്കാം, കാരണം അവയിലെല്ലാം രാഘവന്റെ അഭിനയം പ്രശംസിക്കപ്പെട്ടിരുന്നു.  പക്ഷേ അവയില്‍  ചെമ്പരത്തി ഒഴിച്ച് മറ്റു രണ്ടു ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെടുകയാണുണ്ടായത്.  ചെമ്പരത്തിയോ രാഘവനെ "stereo type" കഥാപാത്രങ്ങളിലേക്ക് തള്ളിവിടുകയും ചെയ്തു.  അതേ പോലെ "solo" നായകനായി രാഘവന്‍ അഭിനയിച്ച ചില ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെട്ടതോടെ (സപ്തസ്വരങ്ങൾ, പ്രേതങ്ങളുടെ താഴ്വര, ഇത്യാദി) പിന്നീട് വന്ന അവസരങ്ങളെല്ലാം രണ്ടോ, അതില്‍ക്കൂടുതലോ നായകന്മാരുള്ള ചിത്രങ്ങളില്‍ ഒരാളായിട്ടായിരുന്നു. അവയൊന്നും രാഘവനെ മുന്നണിയിലെത്തിക്കാന്‍ സഹായിച്ചുമില്ല.

മറ്റൊരു നല്ല സാധ്യത കൂടി മലയാള സിനിമ നഷ്ടപ്പെടുത്തിയിരുന്നു. അതായത് നസീര്‍-ഷീല ജോഡിയെപ്പോലെ "രാഘവന്‍-ശ്രീവിദ്യ" ജോഡിയും പ്രശസ്തമാവേണ്ടതായിരുന്നു. നാടന്‍ സൗന്ദര്യവും, ശാലീനതയും, ഒപ്പം അഭിനയത്തിൽ രാഘവനെപ്പോലെ തന്നെ നാടകീയത കലര്‍ത്താത്ത മിതത്വവും പ്രകടിപ്പിച്ച നടിയായിരുന്നു ശ്രീവിദ്യ.  കൂടാതെ തിരശ്ശീലയില്‍ അവര്‍ "made for each other" ആയും തോന്നിച്ചിരുന്നു. തമിഴിലെ പ്രശസ്തമായ "തില്ലാനാ മോഹനാംബാളി"നു  മറുപടിയായി മലയാളത്തില്‍ (റീമേക്ക് അല്ല) "സപ്തസ്വരങ്ങള്‍" നിര്‍മ്മിച്ചപ്പോള്‍ അതില്‍ നായക-നായികയായി പ്രത്യക്ഷപ്പെട്ടത് രാഘവന്‍ - ശ്രീവിദ്യ ആയിരുന്നു. അവര്‍ രണ്ടുപേരും ഒന്നിച്ച ആദ്യ ചിത്രവും അതായിരുന്നു. അതിമനോഹരമായ ഗാനങ്ങളുണ്ടായിട്ടും ആ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. അതുകൊണ്ട് അവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പിന്നീട് ചിത്രങ്ങള്‍ ഇറങ്ങിയില്ല. അവര്‍ ജോഡിയായി പിന്നീട് ചെയ്ത ചിത്രങ്ങളെല്ലാം ഉപകഥാപാത്രങ്ങളായിരുന്നു.  അങ്ങനെ മികച്ച ജോഡികളായി തിളങ്ങേണ്ട രാഘവന്‍ - ശ്രീവിദ്യ ജോഡി ശോഭിക്കാതെ പോയി.  അത് മലയാള സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടം തന്നെയാണെന്ന് ഞാന്‍ പറയും.

70-തിന്റെ പകുതിയോടെ രംഗത്തു വന്ന സോമന്‍, സുകുമാരന്‍, ജയന്‍ എന്നിവര്‍ രാഘവനെ മറികടന്നു മുന്നോട്ടു കുതിച്ചു പാഞ്ഞതും, 70-തിന്റെ അവസാനം 80-തിന്റെ തുടക്കത്തില്‍ രംഗത്തു വന്ന ശങ്കര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, രതീഷ്‌ എന്നിവര്‍ സജീവമായതും കാരണം രാഘവന് അതുവരെ ലഭിച്ചിരുന്ന കൊച്ചു കൊച്ചു  വേഷങ്ങള്‍ പോലും ലഭിക്കാതെയായി.

നായകനായി വിജയം വരിക്കാതെ പോയ ചിലര്‍ പിന്നീട് സ്വഭാവ നടനായി വിജയം വരിച്ച കഥയുണ്ട്, ഉദാഹരണത്തിന് തമിഴിലെ "വിജയകുമാര്‍"-നെ ചൂണ്ടിക്കാണിക്കാം.  രാഘവന്  അതും സാദ്ധ്യമായില്ല. അതേ പോലെ നടനെന്ന നിലയില്‍ പിടിച്ചുനില്ക്കാന്‍ കഴിയാതെ പോയവര്‍ ചുവടു മാറ്റി സംവിധായകന്റെ കുപ്പായം അണിഞ്ഞു വിജയിച്ച കഥയുമുണ്ട് - ഉദാഹരണത്തിന് ബോളിവുഡ്-ലെ "സുഭാഷ്‌ ഘയ്", "രാകേഷ് റോഷന്‍", "അമോല്‍ പാലേകര്‍', "സച്ചിന്‍" എന്നിവരെയും, മല്ലുവുഡ് / കോളിവുഡിലെ "പ്രതാപ്‌ പോത്തന്‍", "പ്രഭു ദേവ" എന്നിവരേയും പറയാം. രാഘവനും മനസ്സില്‍ അങ്ങനെ കരുതിയാവാം 80-തിന്റെ പകുതിയില്‍ ആദ്യമായിട്ട് സംവിധായകന്റെ കുപ്പായമണിഞ്ഞു. "കിളിപ്പാട്ട്" എന്ന ചിത്രത്തിലൂടെ. ആ ചിത്രത്തിന്റെ നിര്‍മ്മാതാവും രാഘവന്‍ ആയിരുന്നു. പനോരമയ്ക്കും മറ്റും തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും സാമ്പത്തികമായി ചിത്രം പരാജയപ്പെടുകയാണുണ്ടായത്.  

ആദ്യ ചിത്രത്തിന്റെ പരാജയത്തില്‍ തളര്‍ന്നു പോവാതെ രാഘവന്‍ രണ്ടാമതൊരു ശ്രമം കൂടി നടത്തി - സംവിധായകനായി.  ആ ചിത്രത്തിന്റെ "Evidence" തേടിയാണ് നമ്മള്‍ യാത്ര പുറപ്പെട്ടത്‌.  അതെ, രാഘവന്‍ അടുത്തതായി സംവിധാനം ചെയ്ത ചിത്രമാണ് വെളിച്ചം കാണാത്ത, "Evidence" എന്ന് പിന്നീട് പേരുമാറ്റിയ "പുതുമഴത്തുള്ളികള്‍".  ആദ്യ ചിത്രം പരാജയപ്പെട്ടതു കൊണ്ടാണാവോ എന്തോ, രാഘവന്‍ പുതിയ ഒരു കഥയെ തേടിപ്പോവാതെ തമിഴില്‍ അന്ന് വന്‍ വിജയം നേടിയ "ഉദയ ഗീതം" എന്ന ചിത്രത്തെ റീമേക്ക് ചെയ്യാനാണ് തീരുമാനിച്ചത്.  ഒരു പക്ഷേ സുരക്ഷിതം എന്ന് കരുതിയാവാം.  അവിടെയാണ്  രാഘവന് ആദ്യ തെറ്റ് പറ്റുന്നത്.  കാരണം ഉദയ ഗീതം തമിഴ് നാട്ടിലെന്നപോലെ കേരളത്തിലെ മിക്ക സെന്ററിലും  പ്രദര്‍ശന വിജയം നേടിയിരുന്നു.  അപ്പോള്‍ ആ ചിത്രം മലയാളത്തില്‍ ഇറക്കിയാൽ വിജയിക്കും എന്ന് എങ്ങനെ കണക്കു കൂട്ടി?  രാഘവന് രണ്ടാമത്തെ തെറ്റു പറ്റിയത് രണ്ടു പ്രധാന കഥാപാത്രങ്ങള്‍ക്കായി തിരഞ്ഞെടുത്ത രണ്ടു പ്രധാന  നടീനടന്മാരായിരുന്നു - അതായത് "അമ്മയായി "സീമയെയും, മകനായി ശങ്കറിനെയും (തമിഴില്‍ ആ വേഷങ്ങള്‍ ചെയ്തത് ചട്ടക്കാരി ലക്ഷ്മിയും, മൈക്ക് മോഹനനുമായിരുന്നു).  മൂന്നാമത്തെ തെറ്റു പറ്റിയത് സംഗീത സംവിധായകന്റെ തിരഞ്ഞെടുപ്പിലായിരുന്നു.  മാധ്യമങ്ങളില്‍ അച്ചടിച്ചു വന്നത് പ്രശസ്ത ഹിന്ദി സംഗീത സംവിധായകൻ "O. P. Nayyar" എന്നായിരുന്നു.  പക്ഷേ യഥാര്‍ത്ഥത്തില്‍ അദ്ദേഹമായിരുന്നില്ല സംഗീത സംവിധായകന്‍. പണം കൊടുത്ത് അദ്ദേഹത്തിന്റെ ചില പഴയ പാട്ടുകള്‍ വാങ്ങി, ആ ഈണത്തില്‍ "കൃഷ്ണതേജ്" എന്ന സംഗീത സംവിധായകനെക്കൊണ്ട് സംഗീതം നല്കിക്കുകയാണുണ്ടായത്.  ശരിക്കും ഒരു കൊല്ലാക്കൊലയാണ് അതിലൂടെ അവര്‍ ചെയ്തത്.  ഒ പി നയ്യാരുടെ  ഈണങ്ങളുടെ ഭംഗി, ആത്മാവ്, ശക്തി അതിലുപയോഗപ്പെടുത്തിയിരുന്ന "ഒറിജിനൽ" വാദ്യോപകരണങ്ങളായിരുന്നു. എന്നാൽ "കൃഷ്ണതേജ്" ചിട്ടപ്പെടുത്തിയതോ "synthesizer" ഉപയോഗിച്ചും. അതോടെ, ഭാവഗായകന്‍ പി. ജയചന്ദ്രന്‍ ആത്മാര്‍ത്ഥമായി ആലപിച്ചിട്ടും, ഗാനങ്ങളെല്ലാം "ആത്മാവ്" ഇല്ലാത്ത ശരീരം പോലെയായിത്തീര്‍ന്നു. കൂടാതെ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും കര്‍ണ്ണ കഠോരമായിരുന്നു.  ഈ ക്രൂരതയ്ക്കു മുതിരാതെ, ഒന്നുകില്‍  O. P. Nayyar-നെ തന്നെയോ, അല്ലെങ്കില്‍ മലയാളത്തിലെ ഏതെങ്കിലും പ്രശസ്തനായ  സംഗീത സംവിധായകനെ തന്നെയോ ആ ചുമതല ഏല്‍പ്പിക്കാമായിരുന്നു. എല്ലാറ്റിലുമുപരി ചിത്രത്തിന്റെ ക്ലൈമാക്സ്‌ മാറ്റിയതായിരുന്നു രാഘവനു പറ്റിയ നാലാമത്തെ തെറ്റ്. എല്ലാ "evidence"-കളും തേടിപ്പിടിച്ചു നായകനെ കഴുമരത്തിലേറ്റുന്നതില്‍ നിന്നും അമ്മയും, ഭാര്യയും ചേര്‍ന്ന് രക്ഷപ്പെടുത്തുന്നതായിട്ടായിരുന്നു തമിഴിലെ ക്ലൈമാക്സ്‌. എന്നാല്‍ മലയാളത്തിലോ, ആ തെളിവുകളുമായി അമ്മ എത്തുമ്പോള്‍, മകനെ കഴുമരത്തിലേറ്റിയതു കണ്ടു വിങ്ങുന്നതു പോലെയായിരുന്നു. തമിഴില്‍ "പ്ലസ്‌" ആയി മാറിയ ഘടകങ്ങളെല്ലാം മലയാളത്തില്‍ "മൈനസ്" ആയി മാറിയതായിരുന്നോ ചിത്രം വെളിച്ചം കാണാതെ പോയതിനു കാരണം? 

സംഗതി ഇതൊക്കെയാണെങ്കിലും, രാഘവന്റെ സംവിധാനത്തെ കുറ്റം പറയാന്‍ കഴിയില്ല. അത്യുന്നതമെന്നു വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും, മോശമെന്നു തള്ളിക്കളയാനും പറ്റില്ല.
അന്ന് വെളിച്ചം കാണാതെ പോയ "Evidence" ഇന്ന് "VCD"-യില്‍ ലഭ്യമാണ്. അതില്‍ രാഘവനു തെല്ലാശ്വാസം തോന്നിയേക്കാം. ചിത്രം വെളിച്ചം കണ്ടു വിജയിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ രാഘവന്‍ എന്ന "സംവിധായകന്‍" എങ്കിലും രക്ഷപ്പെടുമായിരുന്നില്ലേ?

8 comments:

  1. Valare nannayittundu. Raghavan kandal ishtapedukaye ullu Keep it up Romu

    ReplyDelete
  2. Very well written.... Kudos!!

    ReplyDelete
  3. റോമുവിന്റെ ഗവേഷണം ഗംഭീരം,,നല്ല നിരീക്ഷണങ്ങളും,,,

    ReplyDelete
  4. കൊള്ളാം. നന്നായിട്ടുണ്ട്... നല്ല ലേഖനം..

    ReplyDelete
  5. എഴുത്ത് വളരെ നന്നായി.. രാഘവന്‍ എന്ന നടന്‍ പ്രായമായതിനു ശേഷമാണു എനിക്കു കൂടുതല്‍ ഇഷ്ടമായത്... ഇന്നും മലയാള സിനിമ അദ്ധേഹത്തെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ല എന്ന പരാതിയും ഉണ്ട്..
    എല്ലാവിധ ആശംസകളും നേരുന്നു....

    ReplyDelete
  6. Nannaayi, Romu... Raghavan enna nadane kurichu kooduthal ariyaan patti... :)

    ReplyDelete
  7. Great article, Romu. Hridayam Oru Kshethram which had Raghavan-Sreevidya duo was a runaway success, wasn't it?
    May be film makers could not imagine the mild mannered Raghavan taking on aggressive or Macho roles. The soft spoken Raghavan's voice, too, might have been a disadvantage.

    ReplyDelete