Saturday 14 April, 2012

മുരളി ഗോപി - കാറ്റടിക്കുന്നതിനൊപ്പം.

മുരളി ഗോപി - കാറ്റടിക്കുന്നതിനൊപ്പം.
മുകേഷ് വേണു.

"രസികൻ" എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെടാതെപോയ രംഗപ്രവേശം ചെയ്ത മുരളി ഗോപി, അവസാനം ഇതാ സിനിമാലോകത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിക്കുന്നു. ആദ്ദേഹത്തിന്റെ പിതാവ് ഭരത് ഗോപിയെ ഒരു ഇതിഹാസ പുരുഷനായിട്ടാണ് സിനിമാലോകം വീക്ഷിക്കുന്നതു്.

 "എനിക്ക് അഞ്ചു വയസ്സ് പ്രായമുള്ളപ്പോഴാണ് അച്ഛന്  ദേശീയ പുരസ്കാരം കിട്ടുന്നതു", നടനും, എഴുത്തുകാരനും, ഗായകനും എം എസ് എൻ ഇന്ത്യ എന്റർടെയിന്മെന്റ് പത്രത്തിന്റെ  മുഖ്യപത്രാധിപരുമായ മുരളി പറയുന്നു. "എന്റെ ആദ്യ ഓർമ്മകളിൽ ഒന്ന് അച്ഛന്റെ കൂടെ ആ പുരസ്കാരം സ്വീകരിക്കാൻ ദെൽഹിക്കു പോയതാണ്.  മുഹമ്മദ് റാഫി അടക്കം ഇന്ത്യൻ സിനിമയിലെ പല അതികായന്മാരേയും കാണാൻ അവസരം കിട്ടി."

മലയാള സിനിമയ്ക്ക് ആഗോളതലത്തിലുള്ള പ്രഖ്യാതി നേടിക്കൊടുക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ച ഭരത് ഗോപിയുടെ മകന്റെ സിനിമാ രംഗത്തേക്കുള്ള പ്രവേശനം തലക്കെട്ടു വാർത്തയാകേണ്ടതായിരുന്നു, പക്ഷെ "രസികൻ" സിനിമയിലെ കാള ഭാസ്കരൻ എന്ന കഥാപാത്രമോ, ആ സിനിമയോ ആരും ഗൗനിച്ചില്ല.  ആ സിനിമയിൽ വില്ലന്റെ "കാമിയോ" ഭാഗം അഭിനയിച്ച വ്യക്തിയാണ് അതിന്റെ തിരക്കഥ എഴുതിയതു് എന്ന വിവരം ഇപ്പോഴും അറിയപ്പെടുന്ന കാര്യമല്ല.  പക്ഷെ മുരളിഗോപി തന്റെ ആദ്യ സിനിമയുടെ പരാജയത്തിലോ, ഭരത് ഗോപിയുടെ മകൻ എന്ന നിലയിലുള്ള പ്രതീക്ഷകളിലോ അസ്വസ്ഥനല്ല.

"ഞാൻ എന്റെ അച്ഛന്റെ ഒരു വിനീത ആരാധകനാണ്.  അദ്ദേഹം ഇന്നിരിക്കുന്ന ഇടം, അതു് അദ്ദേഹത്തിന്റെ മാത്രം കസേരയാണ്. എനിക്കതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനുള്ള അവകാശത്തിൽ കൂടുതൽ ഒന്നുമില്ല. "രസികൻ" സിനിമ എടുക്കേണ്ടതു പോലെ എടുത്തില്ല.  അവിടെ സംഭവിച്ചത് ഒരു ഹാസ്യാനുകരണ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായവ്യതാസങ്ങൾ കാരണമുള്ള പരാജയമായിരുന്നു.

രസിക"നു ശേഷം ജന പ്രീതി നേടിയ കഥാപാത്രങ്ങളെ "ഭ്രമരം", "ഗദ്ദാമ", ഏറ്റവും അടുത്ത ചിത്രമായ "ഈ അടുത്ത കാലത്ത്" എന്നീ സിനിമകളിൽ അഭിനയിച്ചുവെങ്കിലും, മുരളി ഗോപി സ്വയം "നടൻ" എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥത്തിൽ നടനായി കണക്കാക്കുന്നില്ല.

"എന്റെ അഭിനയം സംവിധായകന് എന്റെ മേലുള്ള വിശ്വാസമാണ്.   ഞാൻ വെള്ളിത്തിരയിൽ കാഴ്ചവെയ്ക്കുന്ന അഭിനയം, സംവിധായകന്റെ നിർദ്ദേശങ്ങളനുസരിച്ചതാണ്.  അതിനപ്പുറം ഒരു നടനായി എന്നെ ഞാൻ കണക്കാക്കുന്നില്ല.

ഒരു പത്ര പ്രവർത്തകന്റെ തൊഴിലാണ് ചെയ്യുന്നതെങ്കിലും, സ്വയം ഒരു പത്രപ്രവർത്തകനെന്നും വിളിക്കുന്നില്ല.  "ഞാൻ പത്ര പ്രവർത്തന രംഗത്തെത്തിയതു് യാദൃശ്ചികമായിട്ടായിരുന്നു. ജീവിതത്തിൽ വലിയ അഭിലാഷങ്ങളൊന്നും വച്ചു പുലർത്തിയിരുന്നില്ല. ഞാനൊരു ലക്ഷ്യമില്ലാത്ത സഞ്ചാരിയായിരുന്നു - കാറ്റിന്റെ ഗതിക്കൊത്തു ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക്.  ഞാനിന്നെന്താണൊ അതങ്ങിനെ സംഭവിച്ചു - ഒന്നും ആസൂത്രിതമല്ല.

മൂന്നാമതും ആവർത്തിച്ചു ചോദിച്ചപ്പോൾ ഒരു വിധം സമ്മതിച്ച് മുരളി പറഞ്ഞു  "ശരി, എന്നെ ഒരു എഴുത്തുകാരൻ എന്നു വിളിച്ചോളൂ, എഴുത്തിനോട് എനിക്ക് പ്രണയമാണ്."

പത്തൊമ്പതു വയസ്സിൽ മുരളി ഗോപിയുടെ "ആയുർ രേഖ" കലാ കൗമുദി പ്രസിദ്ധീകരിച്ചു.  രണ്ടാമത്തെ പുസ്തകം "രസികൻ സോദനൈ", പല സമയങ്ങളിലായി എഴുതിയ ചെറുകഥകളുടെ സമാഹാരമാണ്.  "രസികൻ" സിനിമയുടെ തിരക്കഥയെഴുതി. ഇനിയും നാമകരണം ചെയ്യാത്ത മൂന്നു സിനിമകളുടെ തിരക്കഥകൾ അരുൺ കുമാർ അരവിന്ദ്, രാജേഷ് പിള്ള, രതീഷ് അമ്പാട്ട്  എന്നിവർക്കായി ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുകയാണ്.  സ്വന്തം പ്രണയത്തോടുള്ള ആത്മാർത്ഥതയോടെ, തിരക്കഥകളെ സിനിമയുടെ യഥാർത്ഥ നായകൻ എന്നു വിളിക്കുന്നു.

"രസിക"നു ശേഷം എട്ടു വർഷങ്ങൾ കഴിഞ്ഞാണ് മുരളി ഗോപിയുടെ രണ്ടാമത്തെ തിരക്കഥ സിനിമയാക്കുന്നതു്.  ഈ സിനിമ നല്ല പ്രദർശന വിജയം കൈവരിച്ചു എന്നു മാത്രമല്ല, മുരളി ഗോപി അവതരിപ്പിച്ച "അജയ് കുരിയൻ" എന്ന മാനസിക രോഗിയായ കഥാപാത്രത്തിന് വമ്പിച്ച ജനപ്രീതി നേടാനും സാധിച്ചു.

"തിരക്കഥ ഒരിക്കലും താരങ്ങൾക്കു വേണ്ടിയാകരുതു്;  തിരക്കഥയായിരിക്കണം സിനിമയിലെ നായകൻ" മുരളി പറയുന്നു.

ലക്ഷ്യമില്ലാത്ത പഥികനാണ് താൻ എന്ന് മുരളി ഗോപി ആവർത്തിച്ചു പറയുന്നുവെങ്കിലും, പാരമ്പര്യമായിക്കിട്ടിയ ജീൻസിനോട് നീതി പുലർത്തും വിധം മുരളി സിനിമകളുടെ കടുത്ത ആരാധകനാണെന്നു മാത്രമല്ല, അവയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുമുണ്ട്.

"സിനിമ ആദ്യമായും പ്രധാനമായും രസിപ്പിക്കണം. ഇങ്ങിനെ പറയാം - ഒരാൾക്ക് കയ്ക്കുന്ന ഗുളിക കൊടുക്കുകയാണെങ്കിലും അതിനൊരു മധുരാവരണം ഉണ്ടായിരിക്കണം.  സിനിമാ ലോകത്ത് "ഫോർമുല" അനുസരിച്ചുണ്ടാക്കുന്ന സിനിമകൾ ഉണ്ടാക്കുമെന്നത് നിഷേധിക്കാനാവത്ത സത്യമാണ്. പക്ഷെ അതേ സമയം "പതിവു പാതകൾ വിട്ടു നടക്കുന്ന" സിനിമകൾ ഉണ്ടാക്കുന്ന ഒരു സമാന്തര വഴിയും ഉണ്ടായിരിക്കണം.  സിനിമയിൽ സൂപ്പർ താരങ്ങൾ അരുത് എന്നും ഞാൻ പറയില്ല.  സൂപ്പർ താരങ്ങൾ ഒരു നല്ല കാര്യമാണ്;  അതു് സിനിമയുടെ "ദുരൂഹത" യ്ക്ക് മാറ്റു കൂട്ടും. പക്ഷെ സിനിമാ ലോകം സൂപ്പർ താരങ്ങളുടെ കല്പനയിൽ നില നിൽക്കുന്നതാകരുതു്. എല്ലാ സൂപ്പർ താരങ്ങൾക്കും മുകളിലായിരിക്കണം സിനിമയുടെ സ്ഥാനം.

സംസ്ഥാനത്തിലെ സിനിമാ  സംസ്കാരത്തെക്കുറിച്ചുള്ള മുരളിയുടെ വീക്ഷണം ഇങ്ങിനെ പോകുന്നു....

ഈയ്യിടെ സിനിമാ നിർമ്മാതാക്കളുടെ കണ്ണ് തുടക്കത്തിലെ വരവിലാണ്.  കഴിയുന്നത്ര ഏറ്റവും ചുരുങ്ങിയ കാലയളവിൽ വാരിക്കൂട്ടിക, അതിനു ശേഷം ആ സിനിമയുടെ കാര്യം മറക്കുക.  താരപ്രധാനങ്ങളായ  പ്രമേയങ്ങൾ ചിത്രീകരിക്കുന്ന സിനിമകൾക്ക്  ഈ വഴി ചേരുമെങ്കിലും, വ്യത്യസ്ത പ്രമേയങ്ങളുമായി വരുന്ന ചെറുകിട ചിത്രങ്ങൾക്ക്  ബോക്സ് ആഫീസിൽ വളരാൻ സമയം ആവശ്യമാണ്.

"ഈ അടുത്ത കാലത്ത്" പോലും ആദ്യ മാന്ദ്യം അതിജീവിച്ച ശേഷമാണ് നിറഞ്ഞ തിയേറ്ററുകളും, വൻ വിജയവും കൈവരിച്ചതു്. അത്തരം സിനിമകൾക്ക് വളർന്നു പന്തലിക്കാനുള്ള സ്ഥലം അനുവദിച്ചു കിട്ടാൻ, ഇപ്പോഴുള്ള ഒരു സിനിമ മാത്രം പ്രദർശിപ്പിക്കുന്ന സംസ്ഥാന സംസ്കാരത്തിൽ വൻ മാറ്റങ്ങൾ ഉണ്ടാകണം.  എല്ലാ വലിയ പട്ടണങ്ങളിലും കുറേ സിനിമകൾ ഒരേ സമയത്തു പ്രദർശിപ്പിക്കാവുന്ന (മൾട്ടി പ്ലക്സ്) സംസ്കാരം വടക്കേ ഇന്ത്യയിലെന്ന പോലെ ഇവിടെയും വരണം.  മൾട്ടിപ്ലക്സ്കൾ  ചെറുകിട ചിത്രങ്ങളെ ബോക്സ് ആഫീസിൽ കാലുറപ്പിക്കാൻ അനുവദിക്കും. മൾട്ടിപ്ലക്സ് സംസ്കാരം കാരണമാണ് ഹിന്ദി സിനിമയിൽ അനുരാഗ് കാശ്യപ് പോലുള്ള സംവിധായകർ എത്തിപ്പെട്ടതു്."

മുരളി ഗോപിക്ക് ജീവിതത്തിൽ നിശ്ചിത ലക്ഷ്യങ്ങൾ ഇല്ലായിരിക്കാം,പക്ഷെ തീർച്ചയായും ശക്തമായ ചില ധർമ്മങ്ങളുടെ ഉടമയാണ്

“എന്റെ ഏക ലക്ഷ്യം ഞാൻ ഇടപെടുന്ന വിഷയങ്ങൾ ആത്മാർത്ഥമായും, ശ്രദ്ധവെച്ചും ചെയ്യുക എന്നതാണ്;  ബാക്കിയെല്ലാം അദ്ദേഹത്തിന്റെ കയ്യിലാണ്",  ചിരിച്ചു കൊണ്ട് പറയുന്നു.

കാറ്റിൽ വിത്തുകൾ അവിടെയിവിടെ  പറന്നു നടന്ന്, ശരിയായ സ്ഥലത്തെത്തുമ്പോൾ അവിടെ വേരിട്ട്, പടർന്ന് പന്തലിച്ച് മനുഷ്യർക്ക് മധുര ഫലങ്ങൾ കൊടുക്കുന്നു.  ഈ കലാകാരന്റെ സ്വന്തമായ പല കഴിവുകൾ, കാറ്റിന്റെ ഗതിക്കൊത്തു സഞ്ചരിച്ച്, അവസാനം സിനിമാ ലോകത്ത് വന്നിറങ്ങിയിരിക്കുന്നു.  വേരിടുമോ, പടർന്നു പന്തലിക്കുമോ എന്നെല്ലാം അറിയാനിരിക്കു

ന്നതേയുള്ളു, പക്ഷെ "ഈ അടുത്ത കാലത്ത്" ഒരു സൂചനയാണെങ്കിൽ, മുരളി ഗോപിയെ കാറ്റ്  തീർച്ചയായും എത്തേണ്ട സ്ഥലത്തു തന്നെ എത്തിച്ചിരിക്കുന്നു.

You may read the original article here:
http://www.yentha.com/news/view/features/interview-of-the-week-murali-gopy-drifting-with-the-wind

This article was translated by:  Variath Madhavan Kutty and edited by Jayashree
Thottekkaat.

No comments:

Post a Comment